തെക്കന്‍ കേരളത്തിലെ പൊന്നാനി എന്നറിയ പെടുന്ന ഈരാറ്റുപേട്ട ,കേരളത്തിലെ കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലയിലെ മീനച്ചിലാറിന്റെ കരകളിലായി വ്യാപിച്ചു കിടക്കുന്ന ഒരു പ്രധാന പട്ടണമാണ് ഈരാറ്റുപേട്ട. പൂഞ്ഞാർ നിയമസഭാ നിയോജക മണ്ഡലത്തിന്റെ ആസ്ഥാനമായ ഈരാറ്റുപേട്ടയിലേക്ക് കോട്ടയത്തുനിന്ന് 40 കിലോമീറ്റർ ദൂരമാണുള്ളത്.പ്രസിദ്ധ ടൂറിസ്റ് കേന്ദ്രമായ വാഗമണിലേക്ക് ഇവിടെനിന്ന് 28 കി.മീ ദൂരമുണ്ട്. പ്രമുഖ ഹിന്ദു തീർഥാടന കേന്ദ്രമായ ശബരിമലയിലേക്കുള്ള ഒരു പ്രധാന വഴിയാണിത്. ഇവിടെനിന്ന് 120 കി.മീ ദുരമാണ് ശബരിമലയിലേക്കുള്ളത്. എരുമേലിയിലേക്ക് 31 കി.മീറ്ററും. ഈരാറ്റുപേട്ടയിലാണ് പ്രമുഖ ക്രിസ്ത്യൻ തീർഥാടന കേന്ദ്രമായ സെന്റ് ജോർജ് ഫെറോനാ പള്ളി സ്ഥിതി ചെയ്യുന്നത്. യു എ യി ല്‍ ഉള്ള ഈരാറ്റുപേട്ടയിലെ പ്രവാസികളുടെ സംഗമം 8/11/2019 ദുബായില്‍ വച്ച് നടന്നു ,പ്രമുഖ വെക്തിത്ത്വങ്ങളും ന്നാട്ടുകാരും പങ്കെടുത്തു .
2015 ജനുവരി 13 ന് ചേർന്ന മന്ത്രിസഭാ തീരുമാന പ്രകാരം ഈരാറ്റുപേട്ട പഞ്ചായത്തിനെ മുനിസിപ്പാലിറ്റി ആയി ഉയർത്താൻ തീരുമാനിച്ചു. നിലവിലുണ്ടായിരുന്ന അതിർത്തികൾ മാറ്റാതെ തന്നെയായിരുന്നു മുനിസിപ്പാലിറ്റി ആക്കി ഉയർത്താനുള്ള തീരുമാനം. 2016 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പോടെ ഓദ്യോഗികമായി മുനിസിപ്പൽ കൗൺസിൽ നിലവിൽ വന്നു. മൂന്ന് പോസ്റ്റ് ഓഫീസുകളാണ് നിലവിലുള്ളത് .ഈരാറ്റുപേട്ട ഹെഡ് പോസ്റ്റ് ഓഫീസിനു കീഴിൽ നടക്കൽ ,ഈരാറ്റുപേട്ട 2 (അരുവിത്തറ ) എന്നി മറ്റു രണ്ടു പോസ്റ്റ് ഓഫീസുകൾ കൂടി സ്ഥിതി ചെയ്യുന്നു .
പൂഞ്ഞാർ ആറും (തെക്കനാറ്) തീക്കോയി ആറും (വടക്കനാറ്) സംഗമിച്ച് മീനച്ചിലാർ രൂപംകൊള്ളുന്ന ഈ സ്ഥലം, ഈരാറുകൾക്ക് ഇടയിലുള്ള സ്ഥലം എന്ന അർത്ഥത്തിൽ ഈരാറ്റിട എന്നാണ് അറിയപ്പെട്ടിരുന്നത്. ഈരാപൊലി, ഈരാപ്പുഴ, ഈരാറ്റുപുഴ ഇവയെല്ലാം ഈ പേരിന്റെ രൂപ പരിണാമങ്ങളായിരുന്നു. (ഇവിടത്തെ പ്രസിദ്ധമായ ക്രിസ്ത്യൻ ദേവാലയമായ സെന്റ് ജോർജ് ഫെറോനാ പള്ളിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികളുടെ പേര് പ്രഖ്യാപിക്കുമ്പോൾ പ്രധാന കാർമികൻ ഈരാറ്റുപുഴ എന്ന പേര് തന്നെയാണ് ഇപ്പോഴും വിളിച്ചുപറയുന്നത്). ഈരാറുകൾ യോജിച്ച് പുഴയായിത്തീരുന്ന ഈരാറ്റു’പുഴ’ ഈരാറ്റു’പേട്ട’യായി മാറിയത് ഈ നാടിന്റെ കേവലം കുഗ്രാമത്തിൽനിന്നും വാണിജ്യ കേന്ദ്രത്തിലേക്കുള്ള പുരോഗതിയുടെ സൂചന കൂടിയാണ്. ‘പേട്ട’ എന്ന വാക്കിന് ശബ്ദതാരാവലി നൽകിയിരിക്കുന്ന അർത്ഥം പ്രത്യേക കച്ചവട സ്ഥലം, അങ്ങാടി, നഗര പ്രാന്തത്തിലെ ചന്ത, താവളം എന്നൊക്കെയാണ്. ഈ എല്ലാ അർത്ഥത്തിലും ഇത് പേട്ടയായിത്തീരുകയായിരുന്നു. പ്രകൃതിദത്തമായ ഒരു ഉൾനാടൻ തുറമുഖത്തിന്റെ പ്രൌഢിയുള്ള വാണിജ്യ കേന്ദ്രമായതോടൊപ്പം തമിഴ്‌നാട്ടിൽനിന്നും പതിനെട്ടാം ശതകം വരെ കച്ചവട ചരക്കുകളുമായെത്താറുണ്ടായിരുന്ന കാളവണ്ടികളുടെ താവളവുമായിരുന്നു ഈരാറ്റുപേട്ട. നാട്ടുരാജ്യമായിരുന്ന പൂഞ്ഞാറിന്റെ സൈനികരെ വിന്യസിച്ചിരുന്ന സൈനികത്താവളവും ഇതു തന്നെയായിരുന്നു.
ഈരാറ്റുപേട്ടയിൽ പാലങ്ങൾ വരുന്നതിന് മുമ്പ് മീനച്ചിലാറും പോഷക നദികളും ചേർന്ന് മൂന്നായി കീറിമുറിച്ച പ്രദേശമായിരുന്ന് ഇത്. വർഷകാലങ്ങളിലുണ്ടാകുന്ന വെള്ളപ്പൊകങ്ങളിൽ കിഴക്കേക്കര ഒരു ദ്വീപ് പോലെ ഒറ്റപ്പെടുമായിരുന്നു. അതി സാഹസികൻമാർ വെള്ളം നീന്തി കടന്ന് ലക്ഷ്യത്തിലെത്തുമായിരുന്നു. നിശ്ചിത ഇടവേളകളിൽ കരകവിയാറുണ്ടായിരുന്നെങ്കിലും മീനച്ചിലാർ ഈരാറ്റുപേട്ടയുടെ ജീവനാഡിയായിരുന്നു. വർഷകാലങ്ങളിൽ കടത്തുവള്ളങ്ങളും ചങ്ങാടങ്ങളും മൂന്നു കരകളേയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന രണ്ടാറ്റും മുന്നി ഇന്ന് ഒരോർമ മാത്രമാണ്. പടിഞ്ഞാറുനിന്നും പലചരക്കുകളുമായെത്തി തിരികെ മലഞ്ചരക്കുകളുമായി പോകാൻ നിരനിരയായി കാത്തുകെട്ടിക്കിടക്കുന്ന കെട്ടുവള്ളങ്ങൾ മുക്കടയുടെ വാണിജ്യ മേൽക്കോയ്മ വിളിച്ചോതുന്നുവയായിരുന്നു. ഹരിക്കലാമ്പും കത്തിച്ചുവെച്ച് നിരനിരയായി പടിഞ്ഞാറോട്ട് നീങ്ങുന്ന തടിച്ചങ്ങാടങ്ങൾ രാത്രികാലങ്ങളിലെ പതിവു കാഴ്ചകളായിരുന്നു. പുറംനാടുകളിലേക്ക് തടികൾ എത്തിച്ചിരുന്ന പ്രകൃതിദത്തമായ മാർഗ്ഗമായിരുന്നു അത്. ആലപ്പുഴ തുറമുഖം വികസിക്കുന്നതിന് മുമ്പ് ഒരു ഉൾനാടൻ തുറമുഖം തന്നെയായിരുന്നു ഈരാറ്റുപേട്ട.
വേനൽക്കാലമായിക്കഴിഞ്ഞാൽ ചാലിട്ടൊഴുകുന്ന കൊച്ചരുവിയായി മാറുന്ന ആ തെളിനീർ പ്രവാഹത്തിന്റെ ഇരുവശങ്ങളിലും ശുഭ്രസുന്ദരമായ മണൽപ്പുറം രൂപംകൊള്ളും. പിന്നീടത് ഈരാറ്റുപേട്ടയുടെ സാംസ്കാരിക കേന്ദ്രമാണ്. നിരവധി താൽക്കാലിക കച്ചവട പീടികകൾ ഉയർന്നുവരുന്നു. അതോടെ ഉത്സവങ്ങളുടേയും മേളകളുടേയും മഹാസമ്മേളനങ്ങളുടേയും വേദിയായിമാറുകയായി. ദേശീയ പ്രസ്ഥാനത്തിന് ഉത്തേജനം പകരാൻ മകൾ ഇന്ദിരയുമൊത്ത് വന്ന ജവഹർലാൽ നെഹ്റുവിന് ആതിഥ്യമരുളിയത് ഈ മണൽപ്പുറത്തായിരുന്നു.